Translate

Wednesday, May 31, 2017

കശാപ്പ് നിയമത്തിനെതിരെ കേരളം; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കും; നിയമപരമായും നേരിടും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കശാപ്പ് നിയമത്തിനെതിരെ നിയമപരമായും അല്ലാതെയും പ്രതിഷേധമുയര്‍ത്താന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു.
നിയമവകുപ്പും നിയമവിദഗ്ദ്ധരും കൂടിയാലോചിച്ച ശേഷം വിജ്ഞാപനത്തിനെതിരായ ഹര്‍ജി സമര്‍പ്പിക്കും. ഹൈക്കോടതിയിലാണോ സുപ്രീംകോടതിയിലാണോ സമര്‍പ്പിക്കേണ്ടത് എന്ന കാര്യം പിന്നീട് തീരുമാനിക്കും.
കശാപ്പ് നിയന്ത്രണത്തിനെതിരായ തുടര്‍നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. നിയന്ത്രണത്തിനെതിരെ പ്രത്യേക നിയമസഭായോഗം വിളിച്ചു പ്രമേയം പാസ്സാക്കുവാനും സര്‍ക്കാര്‍ ആലോച്ചിക്കുന്നുണ്ട്. നാളെത്ത മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.
സഭയില്‍ ഒരു ബിജെപി എംഎല്‍എ ഉള്ളതിനാല്‍ ഏകകണ്ഠമായി പ്രമേയം പാസ്സാക്കാനാവില്ലെങ്കിലും കശാപ്പ് നിയന്ത്രണത്തിനെതിരായ പോരാട്ടത്തില്‍ പ്രധാന പ്രതിപക്ഷമായ യുഡിഎഫിന്റെ പിന്തുണ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.
കശാപ്പിനായി കാലിച്ചന്തവഴി കന്നുകാലികളെ വില്‍ക്കുന്നതു നിരോധിച്ച ഉത്തരവിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതിയുടെ മുന്നിലും എത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുകയാണെന്നും ഇതു മതസൗഹാര്‍ദം തകര്‍ക്കുന്ന നീക്കമാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ഹൈബി ഈഡന്‍ എംഎല്‍എയുടേതടക്കം നാലുഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
കശാപ്പ് നിയന്ത്രണത്തോടനുബന്ധിച്ചുണ്ടായ വിവാദങ്ങളില്‍ കേരളത്തിന്റേയും മുഖ്യമന്ത്രിയുടേയും പ്രതിഷേധം ദേശീയതലത്തില്‍ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു.

No comments:

Post a Comment